ഒരില കൊഴിയുന്ന ശബ്ദത്തിനു പോലും ചരിത്രത്തിന്റെ ഭാരമുള്ള ഒരിടം. മഞ്ഞിന്റെ വെളുപ്പും തടാകങ്ങളുടെ നീലിമയും താഴ്വാരങ്ങളുടെ പച്ചപ്പും ചേർന്നൊരു കാൻവാസ്...കാഷ്മീർ. ആ കാൻവാസിൽ, സ്വന്തം ഇലകൾ കൊണ്ട് ഋതുഭേദങ്ങളുടെ ചിത്രം വരയ്ക്കുന്ന ഒരു മരം - ചിനാർ.
അതൊരു മരം മാത്രമല്ല. കശ്മീരിന്റെ ഹൃദയമിടിപ്പാണ്. നൂറ്റാണ്ടുകളുടെ മൗനസാക്ഷിയാണ്. കത്തുന്ന ഇലകളിലൂടെ പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ പ്രഖ്യാപിക്കുന്ന ഒരു പോരാളിയാണ്.
ചിനാറിന്റെ ശാസ്ത്രനാമം Platanus orientalis എന്നാണ്, Platanaceae എന്ന സസ്യ കുടുംബത്തിലെ അംഗം. എന്നാൽ കശ്മീരിന്റെ മണ്ണിൽ അതിന് മറ്റൊരു പേരുണ്ട് - "ബൂയിൻ'.
ഈ മണ്ണിൽ ജനിച്ചുവീണ ഒന്നല്ല ചിനാർ. അതിന്റെ വേരുകൾ തേടിപ്പോയാൽ നമ്മളെത്തുക പേർഷ്യയുടെ (ഇന്നത്തെ ഇറാൻ) മണ്ണിലായിരിക്കും. പേർഷ്യൻ ഭാഷയിൽ ‘ചിനാർ' എന്ന വാക്കിന്റെ അർഥം തന്നെ ‘എന്തൊരു തീ!' എന്നാണ്.
ശരത്കാലത്ത് സ്വർണവും ചുവപ്പും കലർന്ന നിറങ്ങളിൽ ആളിക്കത്തുന്ന ഇതിന്റെ ഇലകൾ കണ്ട് ആ പേര് വിളിച്ചവരെ കുറ്റം പറയാനാവില്ല. 700 വർഷം വരെ ആയുസുള്ള ചിനാർ മരങ്ങളുണ്ട് കാഷ്മീരിൽ.
എത്രയെത്ര ഭരണകർത്താക്കളുടെ ഉദയാസ്തമയങ്ങൾക്ക് അതു സാക്ഷിയായിട്ടുണ്ടാകും? എത്രയെത്ര പ്രണയങ്ങൾക്കു തണൽ വിരിച്ചിട്ടുണ്ടാകും? എത്രയെത്ര കണ്ണീരിന് ആശ്വാസമായിട്ടുണ്ടാവും?
പഴയ ചിനാർ മരങ്ങളുടെ ഉൾഭാഗം പൊള്ളയായി കാണപ്പെടാറുണ്ട്. ഈ പോടുകൾ ഒരു കാലത്ത് കാഷ്മീരിലെ കൊടുംതണുപ്പിൽനിന്ന് രക്ഷനേടാൻ സഞ്ചാരികൾക്കും ഗ്രാമീണർക്കും അഭയകേന്ദ്രങ്ങളായിരുന്നു.
ചിലർ ഈ മരപ്പൊത്തുകളെ ചെറിയ കടകളാക്കി മാറ്റിയിരുന്നുവെന്നത് കൗതുകകരമാണ്. ദാൽ തടാകത്തിന് നടുവിലെ "ചാർ ചിനാർ' ദ്വീപ്, നാല് കൂറ്റൻ ചിനാർ മരങ്ങൾ കാവൽ നിൽക്കുന്ന ആ തുരുത്ത് കാഷ്മീരിന്റെ പ്രതീകങ്ങളിലൊന്നാണ്.
ഷാജഹാൻ ചക്രവർത്തിയുടെ സഹോദരൻ മുറാദ് ബക്ഷ് പണികഴിപ്പിച്ചതാണ് ഈ കൊച്ചുസ്വർഗം. ബോളിവുഡ് സിനിമകളിലെ പ്രണയരംഗങ്ങൾക്കു സ്ഥിരം പശ്ചാത്തലമാകുന്ന ഈ മരങ്ങൾ യഥാർഥത്തിൽ കാഷ്മീരി ജനതയുടെ ജീവിതവുമായി അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നു.
ഗ്രാമങ്ങളിലെ പ്രധാന യോഗങ്ങൾ ചേരുന്നത് പലപ്പോഴും കൂറ്റൻ ചിനാർ മരച്ചുവടുകളിലാണ്. കോടതിയും കല്യാണപ്പന്തലുമെല്ലാം ഈ മരം തന്നെ. എന്നാൽ ഈ ജീവിക്കുന്ന പൈതൃകത്തിന് ആധുനിക ലോകം പുതിയ ഭീഷണികൾ ഉയർത്തുന്നുണ്ട്.
നഗരവൽക്കരണം, വികസന പ്രവർത്തനങ്ങൾ, രോഗങ്ങൾ, നിയമവിരുദ്ധമായി മുറിച്ചുമാറ്റൽ എന്നിവയെല്ലാം ചിനാറിന്റെ നിലനിൽപ്പിനു വെല്ലുവിളിയായി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ മഹാവൃക്ഷങ്ങൾ ഒന്നൊന്നായി ഇല്ലാതാകുമോ എന്ന ഭയം ഉയർന്നപ്പോൾ, അതിനെ പ്രതിരോധിക്കാൻ ഒരു പുതിയ ആശയം പിറവിയെടുത്തു.
സാങ്കേതികവിദ്യയുടെ ഒരു ഡിജിറ്റൽ കവചം... കാഷ്മീരിലെ ഓരോ ചിനാർ മരത്തിനും അതിന്റേതായ ഒരു തിരിച്ചറിയൽ കാർഡ് നൽകുന്ന ഒരു ബൃഹദ് പദ്ധതിക്ക് ഭരണകൂടം തുടക്കമിട്ടു.
ഓരോ മരത്തെയും ജിയോ-ടാഗ് ചെയ്ത്, അതിന്റെ പ്രായം, ആരോഗ്യസ്ഥിതി, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തി ഒരു ഡിജിറ്റൽ ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നു.
മനുഷ്യർക്ക് ആധാർ കാർഡ് പോലെ, ഓരോ ചിനാർ മരത്തിനും അതിന്റെതായ ഒരു സവിശേഷ കോഡ്! ഈ 'ട്രീ ആധാർ' പദ്ധതിയിലൂടെ ഓരോ മരവും ഇപ്പോൾ നിയമത്തിന്റെ കണ്ണുകളിൽ ഒരു വ്യക്തിത്വമുള്ളതായി മാറി.